ഇംഗ്ലണ്ട് പര്യടനത്തിൽ ഉൾപ്പെട്ട 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപയെന്ന് റിപ്പോർട്ട്. താരങ്ങൾക്കായി മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള ടീമുകൾ ഒത്തുചേർന്ന് ഒരു ചാർട്ടേർഡ് വിമാനം വാടകക്ക് എടുത്തിട്ടുണ്ട്. മാഞ്ചസ്റ്ററിൽ നിന്ന് ദുബായിലേക്കുള്ള ഈ വിമാനത്തിൻ്റെ വാടക ഉൾപ്പെടെ 1,00,000 പൗണ്ടാണ് ടീമുകൾ മുടക്കുന്ന തുക.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്ട്‌ലര്‍, ഓയിൻ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച്, പാറ്റ് കമിന്‍സ്, ടോം ബാന്റണ്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവർ തങ്ങളുടെ ടീമുകളുടെ ആദ്യ മത്സരത്തിനു മുൻപ് യുഎഇയിൽ എത്തും. മുംബൈ ഇന്ത്യൻസ് ടീമിലെ ഒരു താരവും ഇംഗ്ലണ്ട് പര്യടനത്തിൽ ഇല്ലാത്തതിനാൽ അവർക്ക് തുക ഒന്നും മുടക്കേണ്ടതില്ല. മുംബൈ മിറർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ക്വാറൻ്റീൻ നടപടികൾ ഒഴിവാക്കാനായാണ് ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് ഉയർന്ന തുക മുടക്കി താരങ്ങളെ എത്തിക്കുന്നത്. കമേഷ്യൽ വിമാനത്തിൽ താരങ്ങളെ എത്തിച്ചാൽ താരങ്ങൾ ക്വാറൻ്റീനിൽ കഴിയേണ്ടതായി വരും. ബയോ ബബിളിലണ് ഇപ്പോൾ താരങ്ങൾ ഇംഗ്ലണ്ടിലുള്ളത്. ഓള്‍ഡ് ട്രോഫോഡിലെ അവസാന ഏകദിനത്തിന് ശേഷം താരങ്ങള്‍ സാനിറ്റൈസ് ചെയ്ത ബസില്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. അവിടെ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ അബുദാബിയിലെത്തിച്ച് സാനിറ്റൈസ് ചെയ്ത ബസിൽ അതാത് ക്യാമ്പുകളിലേക്ക് താരങ്ങൾ എത്തുമ്പോൾ ക്വാറൻ്റീൻ ഒഴിവാക്കാനാവും. എങ്കിലും, രോഗബാധ് അധികരിച്ച അബുദാബിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലേക്ക് എത്തുന്ന താരങ്ങൾ ക്വാറൻ്റീനിൽ കഴിയേണ്ടതായി വരും. ഇതോടെ മോര്‍ഗന്‍, ബാന്റണ്‍, കമിന്‍സ് എന്നിവര്‍ സെപ്തംബര്‍ 23ടെയാവും കളിക്കാന്‍ യോഗ്യരാവുക.
22 കളിക്കാര്‍ക്ക് ഒരു കോടി എന്നത് വലിയ തുകയായി തോന്നുന്നില്ലെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പ്രതികരിക്കുന്നു. സെപ്തംബർ 16നാണ് ഇംഗ്ലണ്ട് പര്യടനം അവസാനിക്കുക. സെപ്തംബർ 19നാണ് ഐപിഎൽ ആരംഭിക്കുക