ന്യൂഡൽഹി: കതിരൂർ മനോജ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. പി.ബി യോഗത്തിലാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എമ്മിന് പങ്കില്ലെന്ന റിപ്പോർട്ട് സംസ്ഥാന ഘടകം പി.ബിക്ക് സമർപ്പിച്ചു. പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പാർട്ടി ആരോപിച്ചു. മനോജ് വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും സി.പി.എം സംസ്ഥാന നേതൃത്വം യോഗത്തിൽ വിശദീകരിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ വിശദീകരിച്ചിരുന്നു.
മനോജ് വധം, ബി.ജെ.പി ദേശീയ തലത്തിലേക്ക് ഉയർത്തിയ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് ചർച്ച ചെയ്യാൻ പി.ബി തീരുമാനിച്ചത്. അതിനാലാണ് സംസ്ഥാന ഘടകത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുക. ടി.പി ചന്ദ്രശേഖരൻ വധത്തിനു ശേഷം സി.പി.എമ്മിനെ ഒരിക്കൽ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് മനോജ് വധം. കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.