‘പറങ്കിമല’ തലമുറകളുമായി സംവദിക്കുന്ന സിനിമ

കോഴിക്കോട്: 32 വര്‍ഷം മുമ്പ് ഭരതന്‍ സംവിധാനം ചെയ്ത ‘പറങ്കിമല’യെ പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് അവതരിപ്പിച്ചതെന്ന് സംവിധായകന്‍ സെന്നന്‍ പള്ളശ്ശേരി. രണ്ട് തലമുറയില്‍ പെട്ടവരുമായും സംവദിക്കുന്ന സിനിമയാണ് പറങ്കിമല. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ആദ്യ സംവിധാനസംരംഭത്തോട് നീതി പുലര്‍ത്താനായെന്നാണ് വിശ്വാസമെന്നും സെന്നന്‍ വ്യക്തമാക്കി.
കാക്കനാടന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയ parankimalaയിലെ തങ്കയെന്ന നായികാ കഥാപാത്രം എക്കാലത്തെയും മികച്ച ശക്തയായ സ്ത്രീകളില്‍ ഒരാളാണ്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും സ്ത്രീ ആസ്വാദകര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അനശ്വര പ്രണയവും ആത്മാഭിമാനം കളങ്കപ്പെടുമ്പോള്‍ ആയുധമെടുത്ത് പകരം വീട്ടുന്നതുമെല്ലാം തങ്കയെ വേറിട്ടതാക്കുന്നു. മികച്ച പ്രൊജക്ടായിട്ടും കോപ്പി റൈറ്റുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പെട്ടത് കാരണം റിലീസിംഗ് വിവരവും പരസ്യവും വേണ്ടത്ര നല്‍കാനായില്ലെന്ന് നിര്‍മ്മാതാവ് തോമസ് കോക്കാട്ട് പറഞ്ഞു. 55 സിനിമകളിലും മികച്ച റോളുകള്‍ കൈകാര്യ ചെയ്തതിന്റെ ആദ്യ നായക സിനിമക്ക് ലഭിക്കുന്ന മികച്ച അഭിപ്രായം സന്തോഷം നല്‍കുന്നതാണെന്ന് നടന്‍ ബിയോണ്‍ പറഞ്ഞു.