
എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ക്യാമറ വിവാദങ്ങളിൽ മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ലാതെ ആകാശവാണി പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്ന് സതീശൻ പരിഹസിച്ചു.അതേ സമയം സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. റോഡുകൾ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാൻ. ജനങ്ങളുടെ പോക്കറ്റ് അടിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ പ്രധാനപ്പെട്ട അഴിമതികളുടെയും പ്രഭവകേന്ദ്രം. കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതികാരോപണങ്ങളിൽപെട്ട പദ്ധതികളും നടപടികളും സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയിൽ സർക്കാരിന് സംശയമുണ്ടോയെന്നും സതീശൻ ചോദിച്ചു.
