ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കി. പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.
ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് വാക്‌സിന്‍ പുറത്തിറക്കിയത്, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ പ്രയോഗിച്ചതായും അവര്‍ സുഖമായിരിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങി സമ്പര്‍ക്ക സാധ്യത കൂടുതലുള്ളവരിലായിരിക്കും ആദ്യം വാക്‌സിന്‍ പ്രയോഗിക്കുകയെന്നാണ് റഷ്യന്‍ അധികാരികള്‍ വ്യക്തമാക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ പുറത്തിറക്കിയിരിക്കുന്നത്.
#BREAKING UK department store Debenhams cuts 2,500 jobs amid coronavirus pandemic pic.twitter.com/LMiuXS2zxh
— AFP news agency (@AFP) August 11, 2020
ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്‍റയർമാരിലായിരുന്നു പരീക്ഷണം. അതേസമയം പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്.