ബംഗളൂരു: കർണാടകയിൽ വാരാന്ത്യ കർഫ്യു ഒഴിവാക്കി. അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് വാരാന്ത്യ കർഫ്യു ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. എന്നാൽ രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയുള്ള രാത്രികാല കർഫ്യു തുടരും.
കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിൽ മാളുകൾ, സിനിമാ തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ, മറ്റു കടകൾ എന്നിവ തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷൻ-കോച്ചിംഗ് സെന്ററുകൾക്കും പ്രവർത്തനാനുമതി ഇല്ല.
പരിശീലന ആവശ്യങ്ങൾക്കായി സ്വിമ്മിംഗ് പൂളുകളിലേക്ക് പ്രവേശനം അനുവദിച്ചു. പരിശീലനത്തിനായി സ്പോർട് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. സന്ദർശകരെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
ആരാധനാലയങ്ങൾ ദർശനങ്ങൾക്ക് മാത്രമായി തുറന്ന് നൽകാം. വിവാഹ ചടങ്ങുകളിൽ 100 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.