ചൂരല്‍മല ദുരന്തം; തിരച്ചില്‍ പുരോഗമിക്കുന്നു


വയനാട് ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ രണ്ടാം ദിവസവും പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് ഏഴോടെയാണ് അവസാനിപ്പിച്ചിരുന്നത്. ഇതില്‍ 32 പേരുടെ മൃതദേഹവും 25 ശരീര ഭാഗങ്ങളും കണ്ടെടുത്തിരുന്നു.


പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും വന്യമൃഗ ഭീതിയും കാരണമാണ് ഇന്നലെ രാത്രി തിരച്ചില്‍ നിര്‍ത്തിയത്. ഇന്ന് രാവിലെ മുതല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ചാലിയാറിന്റെ മുണ്ടേരി കടവ് മുതല്‍ കോഴിക്കോട് മാവൂര്‍ കടവ് വരെ തിരച്ചില്‍ നടക്കുന്നുണ്ട്.


റവന്യൂ അധികൃതര്‍, പോലീസ്, അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്ത നിവാരണ സേന, എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ്, ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

നിലമ്പൂര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍ തിരിച്ചറിയാന്‍ കഴിയുന്നവ ബത്തേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കലക്ടര്‍, ഡി എം ഒ, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ നടത്തി വരികയാണ്.



Sharing is Caring