കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണം;മന്ത്രി വി ശിവൻകുട്ടി


കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു .പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.


ഈ വർഷം ചരിത്രത്തിൽ ആദ്യമായി 3,15,986 വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ അടുത്ത അധ്യായനവർഷത്തിൽ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രത്യേകിച്ച് 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ബാക്കിയുള്ള അലോട്ട്മെൻറ് നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.ആദ്യ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് ഏകദേശം 3,40,000 വിദ്യാർഥികളാണ് ഒന്നാം വർഷം പ്രവേശനം നേടിയത്.


പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെൻററി അലോട്ട്മെൻറ് നടപടികളും ആരംഭിച്ചു. ഒന്നാംവർഷ പ്രവേശനത്തിനോടൊപ്പം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.



Sharing is Caring