സംസ്ഥാനത്തെ ഒൻപത് വിസിമാർ രാജിവയ്ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഇല്ലാത്ത അധികാരമാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ചാൻസലർ നിയമവും നീതിയും മറക്കുകയാണ്. സ്വാതന്ത്ര്യമായി പ്രവർത്തിക്കേണ്ട സർവകലാശാലകളിൽ കടന്നുകയറുകയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഗവർണർ പദവി സർക്കാരിന് എതിരായ നീക്കം നടത്താനുള്ളതല്ലെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയാൻ ആരംഭിച്ചത്. സാങ്കേതിക സർവകലാശാലയിലെ സുപ്രിംകോടതി വിധിയുടെ മറപിടിച്ചാണ് എല്ലാ വിസിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വി സിമാര്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തി. ഗവര്‍ണറുടെ അമിത അധികാര പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഗവര്‍ണര്‍ ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു