ടി പി 51: സിനിമാ സംവിധായകന് കുടിയിറക്ക് ഭീഷണി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ടി പി 51 ന്റെ സംവിധായകന്‍ മൊയ്തു താഴത്തിന് കണ്ണൂരിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും കുടിയിറക്ക് ഭീഷണി. ഒഞ്ചിയത്ത് സിനിമയുടെ ഒന്നാം ഷെഡ്യുള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന സമയത്ത് മൊയ്തു താഴത്തിന്റെ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയുണ്ടായി. സിനിമയുടെ ചിത്രീകരണം തുടരുകയാണെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങണമെന്നും തീരുമാനം മാറ്റുകയാണെങ്കില്‍ വീട്ടില്‍ തുടര്‍ന്ന് താമസിക്കാമെന്നുമായിരുന്നു ഉടമസ്ഥര്‍ പറഞ്ഞിരുന്നത്.
അതിഭീകരമാണ് ഇത്തരം സംസ്‌കാരമെന്നും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ 15 ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കുടിയിറക്ക് ഭീഷണി വന്നതെന്നും മൊയ്തു താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുയ ഭീഷണിയ്ക്ക് പിന്നിലുള്ളവര്‍ താലിബാനിസമാണ് പ്രകടമാക്കുന്നത്. തന്നെ മാനസികമായി തകര്‍ക്കുക എന്നതാണ് ഭീഷണിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. കുടിയിറക്ക് ഭീഷണിയുണ്ടാക്കി തന്നെ കലാപ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും ഒരിക്കലും പിറകോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും കലാകാരനെന്ന നിലയില്‍ എന്തുവില കൊടുത്തും സിനിമ പൂര്‍ത്തികരിക്കുമെന്നും സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിന് ടി പി യുടെ മണ്ണില്‍ നിരവധിപേര്‍ സഹകരിക്കുകയുണ്ടായി. ചിത്രീകരണത്തില്‍ പ്രതീക്ഷിച്ച വെല്ലുവിളികളൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. ഒഞ്ചിയത്ത് സി പി എംന്റെ വിഭാഗത്തില്‍ തന്നെ ഒരു കൂട്ടം ജനങ്ങള്‍ ചന്ദ്രശേഖരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു. സിനിമയിലെ നായകനായ  രമേശും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *