ടിജെ ജോസഫിന്റെ ഭാര്യ മരിച്ചനിലയില്‍

മൂവാറ്റുപുഴ: മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി ജെ ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 48 വയസ്സായിരുന്നു. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക് ഭാര്യ സലോമിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം നിര്‍മലാ ആസ്പത്രിയിലേക്ക് മാറ്റി.
2010 ജൂലായി നാലിനാണ് മനുഷ്യ മനസാക്ഷിയെ ആഴത്തില്‍ മുറിപ്പെടുത്തി പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവമുണ്ടായത്. അന്നുമുതല്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നതും കേസ് നടത്തിപ്പിന് പിന്തുണ നല്‍കിയിരുന്നതും ഭാര്യയായിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായിരുന്നു പ്രൊഫ. ജോസഫ്. അദ്ദേഹത്തെ 2011ല്‍ കോളജില്‍ നിന്ന് പിരിച്ചുവിട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്ക്ി എന്നാരോപിച്ചാണ് തീവ്രവാദികള്‍ കൈവെട്ടിയത്.

 


Sharing is Caring