
ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തിൽ 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായിരുന്ന കെ വി വിശ്വനാഥനാണ് ജഡ്ജിമാരിൽ സമ്പന്നൻ. കെവി വിശ്വനാഥന് 120 കോടിയുടെ നിക്ഷേപമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപമാണുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കാനിരിക്കെയാണ് നടപടി.120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്.
2010 മുതൽ 2015 വരെയുളള സാമ്പത്തിക വർഷങ്ങളിൽ നികുതിയിനത്തിൽ സർക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടിൽ 6 ഏക്കർ ഭൂമിയും 6 ലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീംകോടതി പുറത്തുവിട്ട കണക്കിൽ പറയുന്നു.വനിതാ ജഡ്ജിമാരിൽ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്‌തെങ്കിലും ജസ്റ്റിസ് ബിവി നാഗരത്‌നയുടെ സ്വത്ത് വിവരങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് നാഗരത്‌നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, ദീപാങ്കർ ദത്ത, അസനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാർ, പികെ മിശ്ര, എസ്സി ശർമ, പ്രസന്ന ബാലചന്ദ്ര വരാലെ, എ കോടീശ്വർ സിംഗ്, ആർ മഹാദേവൻ, ജോയ്മല്യ ബാഗ്ച്ചി എന്നിവരും സ്വത്ത് വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ല.ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു.

2022 നവംബർ ഒൻപത് മുതൽ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവിൽ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടു. സുപ്രീംകോടതി ഇതാദ്യമായാണ് ജഡ്ജിമാരുടെ നിയമന വിവരങ്ങൾ പുറത്തുവിടുന്നത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം.
