സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍


തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മന്ത്രിമാര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ അന്വേഷണ സംഘവും സോളര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.അഴിമതി നിരോധന നിയമപ്രകാരം ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് സോളാര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.


സരിതയുടെ ലൈംഗിക ആരോപണ ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്നും അഴിമതിയും ലൈഗിംക പീഡനവും നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി തെറ്റുകാരനാണെന്നും മുന്‍മുഖ്യമന്ത്രിക്ക് സരിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. . ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സരിതയേയും ടീം സോളാറിനേയും സഹായിച്ചു. ഉമ്മന്‍ചാണ്ടിക്ക് സരിതയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. നേരത്തേ മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമെന്ന് കരുതാന്‍ തെളിവുകളുണ്ട്. ടീം സോളാര്‍ കമ്പനി ആരംഭിച്ച 2011 മുതല്‍ തന്നെ ലക്ഷ്മി നായര്‍ എന്ന പേരില്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


സോളര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ അഴിമതിനിരോധനനിയമം ബാധകമാകുമോ എന്ന് അന്വേഷിക്കും. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആകാമെന്ന് കമ്മിഷന്‍ ശിപാര്‍ശ ചെയ്യുന്നു. കാര്യസാധ്യത്തിനായി പൊതുപ്രവര്‍ത്തകര്‍ ലൈംഗിക സംതൃപ്തി ആവശ്യപ്പെടുന്നത് അഴിമതിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.

കോഴവാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ഓഫീസ് സരിത നായരെ സഹായിച്ചു. ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചതായും കമ്മിഷന്‍ കണ്ടെത്തി. പക്ഷേ ഇക്കാര്യത്തിന് തെളിവില്ല. ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനിയെ എല്ലാ രീതിയിലും സഹായിച്ചു. ആര്യാടന് ഔദ്യോഗിക വസതിയില്‍ വച്ച് 27 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സരിതയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. 21 പേജുള്ള കത്തില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രയോജനപ്പെടുത്തി പരാതിക്കാര്‍ക്ക് പണം നല്‍കി കേസുകള്‍ ഒത്തുതീര്‍ത്തുവെന്നും കുറ്റപ്പെടുത്തലുണ്ട്.

2013 ജൂലൈ 19ന് സരിത എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുള്ള കമ്മിഷന്റെ ശിപാര്‍ശ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എം.എല്‍.എ, കേന്ദ്രമന്ത്രിമാരായിരുന്ന കെ.സിവേണുഗോപാല്‍, പളനി മാണിക്യം, കെ.പി.സി.സി സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍, മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ്, ഉദ്യോഗസ്ഥരായ കെ.പത്മകുമാര്‍, എം.ആര്‍.അജിത്കുമാര്‍ എന്നിവര്‍ ലൈംഗികചൂഷണം നടത്തിയെന്നാണ് ആരോപണം.



Sharing is Caring