ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. ആർ ബിന്ദുവുന്റെ നടപടി സത്യപ്രതിജ്ഞാലംഘനവും അധികാര ദുർവിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.

കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറാവുന്നത്. ഗവർണറുടെ കത്തിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഏറ്റവും പ്രധാനം കണ്ണൂർ സർവകലാശാലയിലെ വിസി പുനർ നിയമനവുമായി ബന്ധപ്പെട്ടാണെന്നും ചെന്നിത്തല പറയുന്നു.

കത്തിലെ ആരോപണങ്ങൾ;

വൈസ് ചാൻസിലറുടെ പുനർ നിയമനത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായി എന്ന് ഗവർണർ പറഞ്ഞെങ്കിലും ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നില്ല. മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് സമ്മർദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 ന് സേർച്ച് -കം- സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും നവമ്പർ 1ന് അതിൻ പ്രകാരമുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു. അതനുസരിച്ച് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ നവമ്പർ 22ന് ആണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് കത്ത് നൽകുന്നത്.

ഈ കത്ത് പ്രകാരം മന്ത്രി ഗവർണറോട് ആവശ്യപ്പെടുന്നത് 27.10.2021 ൽ ഇറക്കിയ സേർച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വർഷത്തേക്ക് വൈസ് ചാൻസലറായി പുനർ നിയമനം നൽകണമെന്നുമാണ്. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേദിവസം തന്നെ സേർച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കുകയും ചെയ്തു. തുടർന്ന് അന്നുതന്നെ (22.11.2021) മന്ത്രി വീണ്ടുമൊരു കത്ത് (D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പർ പ്രകാരം ഗവർണർക്ക് നൽകുകയുണ്ടായി.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെടുന്ന കത്തിൽ “As Pro Chancellor of Kannur University, I consider it my privilege to propose the name of Dr Gopinath Raveendran, to be reappointed as Vice Chancellor of Kannur University for a second continuous term beginning from 24-11-2021” എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് ഇത്തരത്തിൽ ഒരാളെ ശുപാർശ ചെയ്യാൻ ഒരു നിയമവും അനുവദിക്കുന്നില്ല. മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നുമില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ (23.11.2021) ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വൈസ് ചാൻസലറായി പുനർ നിയമനം നൽകി ഉത്തരവുമിറങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂർ സർവകലാശാല പ്രോ ചാൻസലർ എന്ന നിലയിൽ പ്രത്യേക അധികാരങ്ങൾ ഒന്നും സർവകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മാത്രമല്ല വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ ഒരു പങ്കും അധികാരവുമില്ല. അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *