അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്ത അനീഷ്യയെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു. അനീഷ്യ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ വിവരാവകാശം നല്‍കിയതിനെതിരെയാണ് ഭീഷണിപ്പെടുത്തിയത്.


‘ഞങ്ങടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. വിവരാവകാശം പിന്‍വലിക്കണം’, എന്നായിരുന്നു ഭീഷണി.കാസര്‍കോടേക്ക് സ്ഥലം മാറ്റുമെന്നും ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച ഭീഷണി ഉണ്ടായതിന് പിന്നാലെ അനീഷ്യ മാനസികമായി തളര്‍ന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി അനീഷ്യയുടെ വീട്ടില്‍ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും.അനീഷ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മേലുദ്യോഗസ്ഥന്റേയും സഹപ്രവര്‍ത്തകരുടേയും മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ ആരോപണം.


ഇതിനിടെ, എപിപി എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത് വന്നു. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്തായത്.കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങന്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു ആത്മഹത്യ.



Sharing is Caring