പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി ‘മാര്‍ബര്‍ഗ് വൈറസ്’

ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്): പടിഞ്ഞാറന്‍ ആഫ്രിക്കയെ മരണഭീതിയിലാക്കി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പിടിക്കപ്പെടുന്നവരില്‍ 88 ശതമാനം പേര്‍ക്ക് വരെ മരണം സംഭവിക്കാന്‍ സാധ്യതയുള്ള മാര്‍ബര്‍ഗ് എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. വവ്വാലില്‍ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും.

1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തില്‍ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്.ഗ്വക്കെഡോയില്‍ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് രോഗബാധ കണ്ടെത്തിയത്. ഗിനിയയില്‍ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്‌ രണ്ട് മാസംപിന്നിടുന്നതിന് മുമ്ബാണ് മാര്‍ബര്‍ഗ് വൈറസിന്‍റെ വരവ്. കഴിഞ്ഞ വര്‍ഷം തുടങ്ങിയ എബോള ബാധയില്‍ 12 ജീവനുകളാണ് നഷ്ടമായത്. സിയറലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്താണ് മാര്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.

ഗിനിയന്‍ സര്‍ക്കാറും മാര്‍ബര്‍ഗ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാര്‍ബര്‍ഗ് പടരാന്‍ സാധ്യത. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്ബര്‍ക്കത്തിലൂടെയോ ആണ് മാര്‍ബര്‍ഗ് പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്‌.ഒ പറയുന്നത്. രോഗം പടരുന്നത് തടയാനായി രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്ബത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. മലമ്ബനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുന്നതെന്നതിനാല്‍ മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താനാകുന്നില്ല. മുമ്ബ് രോഗബാധയുണ്ടായ ഇടങ്ങളില്‍ 24 മുതല്‍ 88 ശതമാനം വരെയാണ് മരണനിരക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *