മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സേനയിലെ ഏറ്റവും വലിയ പരിവര്‍ത്തനമാണ് അഗ്നിപഥ് പദ്ധതിയെന്ന് നാവികസേനാ മേധാവി ആർ ഹരികുമാർ. അഗ്നിപഥ് പദ്ധതി സേനകൾക്ക് ഏറെ ഗുണം ചെയ്യും. സൈന്യത്തിൽ നാല് വർഷത്തെ ഹ്രസ്വനിയമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയിൽ പരിശീലന കാലയളവ് കുറഞ്ഞാലും അത് സേനയെ ബാധിക്കില്ലന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി യുവാക്കളെ ബോധവത്കരണം നടത്തുമെന്നും ഹരികുമാർ മുംബൈയിൽ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ പദ്ധതി സംബന്ധിച്ചുള്ള തെറ്റിദ്ധാരണ കൊണ്ടാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി താനടക്കമുള്ളവര്‍ ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണ്. മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സേനയിലെ ഏറ്റവും വലിയ പരിവര്‍ത്തനമാണ് അഗ്നിപഥ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കും രാജ്യത്തിനും ഏറെ ഗുണകരമായ പദ്ധതിയാണ് അഗ്നിപഥ്. കൂടുതൽ മികച്ച അവസരങ്ങൾ യുവാക്കൾക്ക് അഗ്നിപഥിലൂടെ യുവാക്കൾക്ക് അഗ്നിപഥ് തുറന്നുനൽകും. ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരികുമാർ പറഞ്ഞു. പ്രതിഷേധങ്ങൾ അക്രമാസക്തമാകരുതെന്നും നാവികസേനാ മേധാവി അഭ്യർഥിച്ചു.
ഒന്നര വർഷത്തോളം നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ സൈന്യത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും നാവികസേനാ മേധാവി പറഞ്ഞു. അതേസമയം, പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി തുടരുകയാണ്.