കാലിഫോര്‍ണിയ: ഭീകരസംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കി സിഇഒ ലിൻഡ യാക്കാരിനോ. ഹമാസുമായി ബന്ധപ്പെട്ട നൂറ് കണക്കിന് അക്കൗണ്ടുകളും ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
” എക്‌സ് തുറന്ന സംഭാഷണം നടക്കുന്ന പൊതു പ്ലാറ്റ്‌ഫോം ആണ്. നിലവിലെ സാഹചര്യത്തില്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ചേക്കാവുന്ന നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ട്. ഭീകരസംഘടനകള്‍ക്കോ അതുമായി ബന്ധമുള്ള ആളുകള്‍ക്കോ എക്‌സില്‍ സ്ഥാനമുണ്ടാകില്ല. ഭീകരസംഘടനകളെ പിന്തുണച്ചു കൊണ്ടുള്ള അക്കൗണ്ടുകള്‍ അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യുമെന്നും”ലിൻഡ യാക്കാരിനോ വ്യക്തമാക്കി.
24 മണിക്കൂറിനുള്ളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഉള്ളടക്കത്തിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രിട്ടൻ, ഇലോണ്‍ മസ്‌കിന് അന്ത്യശാസനം നല്‍കിയിരുന്നു. പിന്നാലെയാണ് ഹമാസ് അനുകൂല അക്കൗണ്ടുകള്‍ക്കെതിരെയും നടപടി ഉണ്ടായത്. തെറ്റായ വിവരങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിക്കുമെന്ന എന്ന ആശങ്കയാണ് തിയറി ബ്രെട്ടൻ പങ്കുവച്ചത്.
സമാനമായ രീതിയില്‍ മെറ്റയ്‌ക്കും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നാലെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ ചെറുക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നായിരുന്നു ആവശ്യം.