സുധാകരനും സതീശനും കണ്ടാല്‍ മിണ്ടാത്ത അവസ്ഥ; കോണ്‍ഗ്രസ് വീണ്ടും എ- ഐ ഗ്രൂപ്പ് കാലത്തേക്ക്?

വി പി ജോയ്

സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് സുധാകര പക്ഷത്തിന് പരാതി

തിരുവനന്തപുരം: കെ കരുണാകരനും എ കെ ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് പോര് കലുഷിതമാക്കിയ കാലത്തേക്കാണോ കേരളത്തിലെ കോണ്‍ഗ്രസ് തിരച്ചുപോവുന്നത്? ലോക്‌സഭാ തിരിഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുശേഷം, പാര്‍ട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള പോര് രൂക്ഷമായിരിക്കയാണ്. വി ഡി സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്നാണ് സുധാകര പക്ഷത്തിന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്താണ് കെ സുധാകരന്‍ തന്റെ നിലപാടുകള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പോര് തുടങ്ങിക്കഴിഞ്ഞു.

മിഷന്‍ 2025 എന്നപേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ ഒരുക്കം, കെപിസിസി ഭാരവാഹികളുടെ ഒളിപ്പോരിലേക്ക് മാറുകയാണ്. പ്രതിപക്ഷനേതാവ് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ കെപിസിസി ഭാരവാഹികള്‍ രംഗത്ത് വന്നിരിക്കയാണ്. സംഘടനകാര്യങ്ങളുടെ നിയന്ത്രണം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുന്നുവെന്ന പരാതി, ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം എ നിസാര്‍, എന്നിവര്‍ ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് കെപിസിസി ഭാരവാഹികളുടെ അടിയന്തരയോഗം, വ്യാഴ്ച രാത്രി, പ്രസിഡന്റ് കെ സുധാകരന്‍ വിളിച്ചത്. ഫലത്തില്‍ ഇത്് വി ഡി സതീശനെതിരെയുള്ള കുറ്റപത്രമായി. നേരത്തെയും സുധാകരനും സതീശനും തമ്മില്‍ തീരെ നല്ല ബന്ധമല്ല. ഒരുപരിപാടിയില്‍ ഇരുവരും മൈക്ക് അങ്ങോട്ടുമിങ്ങോട്ടും ഉന്തിക്കളിച്ച് നേരത്തെ വാര്‍ത്തയായിരുന്നു. മറ്റൊരു പരിപാടിയില്‍ സതീശന്‍ അല്‍പ്പം വൈകിയപ്പോള്‍ സുധാകരന്‍ തെറി പറയുന്നത് മൈക്കിലുടെ എല്ലാവരും കേള്‍ക്കുന്ന സാഹചര്യവുമുണ്ടായി. ഈ ഭിന്നത ഇങ്ങനെപോയാല്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സാധ്യകളെ തന്നെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

‘സതീശന്‍ ഹൈക്കമാന്‍ഡ് കളിക്കുന്നു’

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സൂപ്പര്‍ പ്രസിഡന്റ് ചമയാനും, ഹൈക്കമാന്‍ഡ് കളിക്കാനുമാണ് സതീശന്റെ ശ്രമമെന്ന വിധത്തിലാണ് വിമര്‍ശനം.

‘പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവര്‍ത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തന്‍ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്’- തുടങ്ങിയ വിമര്‍ശനങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനെതിരെയും വിമര്‍ശനമുയര്‍ന്നു.തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതിലും കെപിസിസി യോഗത്തില്‍ അതൃപ്തിയുണ്ടായി.
ജില്ലാചുമതല വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറല്‍സെക്രട്ടറിമാരാണ് വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്സിക്യൂട്ടിവില്‍ മിഷന്‍-2025 ന്റെ ചുമതല പ്രതിപക്ഷനേതാവിന് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്.

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടിയും നല്‍കി. കുറച്ചുകാലമായി കെ സുധാകരനും വി ഡി സതീശനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെപിസിസി ഓഫീസിലേക്ക് പോലും പ്രതിപക്ഷ നേതാവ് എത്തുന്നത് വിരളമാണ്. കൂടാതെ കെ സുധാകരനൊപ്പം നില്‍ക്കുന്ന നേതാക്കളെ പ്രതിപക്ഷ നേതാവ് അവഗണിക്കുന്നു എന്നും വിമര്‍ശനമുണ്ട്. ഇതിനിടെയാണ സതീശനെതിരെ പാളയത്തില്‍ നിന്നും പടയൊരുക്കവും നടക്കുന്നത്. ഗ്രൂപ്പിസം ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അത് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന്റെ സാധ്യതയെ ബാധിക്കുമെന്നും വിമര്‍ശനമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *