സംസ്ഥാനത്ത് മൂന്ന് സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും സഹകരണ സംഘങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ വായ്പയെടുക്കാം. വായ്പയനുവദിക്കുന്നതിന് സഹകരണസംഘം രജിസ്ട്രാര്‍ അനുമതി നല്‍കി. പൊതുപ്രവര്‍ത്തകനായ തത്തമംഗലം നെല്ലിക്കാട് പുത്തന്‍കളം ചന്ദ്രന്‍ ചാമി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
മൂന്ന് സെന്റിൽ താഴെ വിസ്തീർണമുള്ളതും വീടില്ലാത്തതുമായ സ്ഥലത്തിന്റെ ഈടിന്മേൽ വായ്പ അനുവദിക്കരുതെന്ന സഹകരണനിയമത്തിലെ വ്യവസ്ഥ സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ള നിരവധി പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.ഇത്തരം സ്ഥലങ്ങളുടെ ഈടിന്മേൽ വായ്പ നൽകി തുക കുടിശ്ശികയായാൽ തിരിച്ചുപിടിക്കാനുള്ള ജപ്തിനടപടിക്രമങ്ങൾക്ക് ബുദ്ധിമുട്ടുള്ളതിനാലാണ് വായ്പ മുമ്പ് നിഷേധിച്ചിരുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് ഇനിമുതൽ ബാങ്ക് ഭരണസമിതിക്ക് തീരുമാനമെടുക്കാമെന്നും രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥലമൂല്യം കണക്കാക്കി വായ്പാതിരിച്ചടവ് ഉറപ്പാക്കിയും സംഘം നിയമാവലിക്ക് വിധേയമായും മാത്രമേ വായ്പയനുവദിക്കാവൂയെന്നും നിർദേശിച്ചിട്ടുണ്ട്.