മേയർ-ഡ്രൈവർ തർക്കത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. മെമ്മറി കാർഡ് നഷ്ടമായതോടെ നിർണായക തെളിവുകൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പൊലീസ്. ഡ്രൈവർ യദുവിന്റെ പരാതിയിൽ പൊലീസിന്റെ തുടർ നടപടിയും ഇതോടെ നിർണായകമാകും.
മേയറുടെ പരാതി പരിഗണിച്ച പൊലീസ് യദുവിന്റെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ആദ്യം കണ്ടെത്തിയിരുന്നത്. മേയറുടെ വാക്ക് മാത്രം വിശ്വസിച്ച് തെളിവ് തേടിയിറങ്ങിയ പൊലീസ് ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നത്. ദൃശ്യങ്ങൾ കിട്ടിയില്ലെങ്കിൽ അന്വേഷണം വഴിമുട്ടുമെന്നത് വ്യക്തം. മെമ്മറി കാർഡ് ഒളിപ്പിച്ചത് ആരെന്ന കണ്ടെത്തലും ദുഷ്കരമാണ്.
തെളിവുകൾ ഇല്ലാതെ മേയറുടെ പരാതിയിൽ എന്ത് തുടർ നടപടി സ്വീകരിക്കുമെന്നതാണ് പൊലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പരാതി ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും തെളിവുകൾ ശേഖരിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിലും പൊലീസ് പഴി കേൾക്കേണ്ടി വരും. കേസിന്റെ ആദ്യ ഘട്ടത്തിൽ യദുവിന്റെ പരാതി തഴഞ്ഞ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ വെട്ടിലാവുകയായിരുന്നു.