ദേശീയ പാതാ വികസനം: ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം


കോഴിക്കോട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ദേശീയ പാത വികസിപ്പിക്കുകയാണോ, അതോ, അത് പൂര്‍ണ്ണമായയി ഒഴിവാക്കി നന്തി മുതല്‍ ചെങ്ങോട്ട് കാവ് വരെ പുതിയ ബദല്‍ റോഡ് നിര്‍മ്മിക്കുകയാണോ എന്ന കാര്യത്തില്‍ എം എല്‍ എ, നഗരസഭ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്ന് നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് വിരുദ്ധ കര്‍മ്മസമിതിയും ശ്രദ്ധ സാമൂഹ്യ പാഠശാലയും സംയുക്തമായി ആവശ്യപ്പെട്ടു.
ദേശായപാത വികസനത്തിനായി 1970 ല്‍ തന്നെ നിലവിലെ ദേശീയ പാതയോരത്തെ കെട്ടിടങ്ങള്‍ക്കും ഭൂ ഉടമകള്‍ക്കും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആ സര്‍ക്കാര്‍ വിജ്ഞാപനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നഗരത്തില്‍ മുപ്പത് മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുകയും രണ്ട് കിലോ മീറ്റര്‍ ദൂരം എലിവേറ്റഡ് ഹൈവേ സാധ്യമാക്കുകയുമാണ് പ്രായോഗികമെന്ന് നേരത്തെ നിയമസഭാ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ചെലവുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും പഠിച്ചാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സജീവ പരിഗണനയിലുള്ള പന്തലായനി വഴി 11.5 കിലോ മീറ്ററില്‍ ബദല്‍ റോഡ് നിര്‍മ്മിച്ചാല്‍ രണ്ടായിരം കുടുംബങ്ങളെ നേരിട്ട് ബാധിക്കും. അറുന്നൂറ് വീടുകള്‍, അഞ്ച് വലിയ കുന്നുകളര്‍, അഞ്ച് പാടശേഖരങ്ങള്‍, എട്ട് കുളങ്ങള്‍, ആറ് നാഗക്കാവുകള്‍ എന്നിവ പൂര്‍ണ്ണമായും നാമാവശേഷമാകും. പൊതുകിണറുകള്‍ നിരവവധി റോഡിനടിയിലാകും. സാമ്പത്തികവും പാരിസ്ഥിതികവുമായ കാരണങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമ്പോള്‍ പ്രായോഗികമായ ദേശീയപാതാ വികസനം സാധ്യമാക്കാതെ രണ്ടായിരത്തോളം കുടുംബങ്ങളെ അനാഥമാക്കുന്ന നടപടി ആരെ സഹായിക്കാനാണെന്നും ഭാരവാഹികള്‍ ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കല്‍പ്പറ്റ നാരായണന്‍, എന്‍ വി ബാലകൃഷ്ണന്‍, രവീന്ദ്രന്‍, രാമദാസ് തൈക്കണ്ടി, വേണുഗോപാലന്‍ സംബന്ധിച്ചു.




Sharing is Caring