അര്‍ജുന്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍;പുഴയില്‍ ശക്തമായ അടിയൊഴുക്ക്


നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.


ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തിരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്കാണ് കടക്കുന്നത്.


വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന് നദിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്‌ലോട്ടിങ് ബ്രിഡ്ജ് തയ്യാറാക്കാന്‍ പദ്ധതിയുണ്ട്.

അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.



Sharing is Caring