എകെജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്‌ഫോടക വസ്തും എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍.

ആക്രമണം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയത്. അതുവരെ കേസന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമായിരുന്നു. ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചത്. പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്‌സ് സ്‌കൂട്ടറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.എകെജി സെന്ററിന് കല്ലെറിയുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *