ഇന്ത്യയില്‍ കള്ളനോട്ട് ഒഴുക്കിയ ഐ എസ്‌ ഐ ഏജന്റിനെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു

കാഠ്മണ്ഡു: ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നും വന്‍തോതില്‍ കള്ളനോട്ട് എത്തിച്ചിരുന്ന പാക് ചാര സംഘടനയായ ഐ എസ്‌ ഐ ഏജന്റിനെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചുകൊന്നു.

മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദ് (55) ആണ് സ്വന്തം വീട്ടിനുമുന്നില്‍വച്ച്‌ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ മുഹമ്മദ് ദര്‍ജിയുടെ മകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഐ എസ്‌ ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ലാല്‍ മുഹമ്മദ് പാകിസ്ഥാനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നും വര്‍ഷങ്ങളായി ഇന്ത്യയിലേക്ക് വ്യാജ കറന്‍സികള്‍ എത്തിച്ചിരുന്നത്. രണ്ടുരാജ്യങ്ങളില്‍ നിന്നും വ്യാജ കറന്‍സികള്‍ നേപ്പാളിലേക്ക് കൊണ്ടുവന്ന് അവിടെനിന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഇതിനുവേണ്ടിയാണ് പാകിസ്ഥാന്‍ കാരനായ ഇയാള്‍ കാഠ്മണ്ഡുവില്‍ താമസമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ മുഹമ്മദിന് അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ എസ്‌ ഐ ഏജന്റുമാരായ നിരവധി പേര്‍ക്കും ഇയാള്‍ അഭയം നല്‍കിയിട്ടുണ്ട്.

കാഠ്മണ്ഡുവിലെ ഗോതതാര്‍ ഏരിയയിലെ വീട്ടില്‍ ലാല്‍ മുഹമ്മദ് തന്റെ ആഡംബര കാറില്‍ വന്നിറങ്ങിയ ഉടനാണ് ആക്രമിക്കപ്പെട്ടത്. കൈത്തോക്കുമായി എത്തിയ രണ്ടുപേര്‍ ലാല്‍ മുഹമ്മദിനുനേരെ തുരുതുരെ വെടിയുതിര്‍ത്തു. രക്ഷപ്പെടാനായി കാറിന് പിന്നിലൊളിച്ചെങ്കിലും വിജയിച്ചില്ല.
പിതാവിനെ രക്ഷിക്കാന്‍ ലാല്‍ മുഹമ്മദിന്റെ മകള്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മുറ്റത്തേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളും ഇതിനിടെ രക്ഷപ്പെട്ടു. അക്രമികള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *