പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം.
ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭീകരർക്ക് സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
20000 കോടിയുടെ വികസനം ജമ്മു കശ്മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി.
ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നുനൽകി. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണ് കഴിഞ്ഞത്.