ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം:ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്


മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂര്‍ പൊലീസ്. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.


മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.സംഭവം നടന്നതിന് പിന്നാലെ മെമ്മറി കാര്‍ഡ് നീക്കം ചെയ്തു എന്നതാണ് പൊലീസിന്റെ വിലയിരുത്തല്‍.


അങ്ങനെയെങ്കില്‍ അത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് ആയിരിക്കാം എന്ന സംശയത്തിലാണ് തമ്പാനൂര്‍ പൊലീസ്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെയും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെയും ഇതില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.കൃത്യമായി അറിയുന്ന ഒരാളാണ് ഈ മെമ്മറി കാര്‍ഡ് അഴിച്ചു മാറ്റിയിട്ടുണ്ടാവുക എന്നാണ് വിലയിരുത്തല്‍.

കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസ് പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുന്നുണ്ട് അന്വേഷണസംഘം.

അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പൊലീസ് ഉള്ളത്. അതിനിടെ യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.



Sharing is Caring