നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്


നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക്. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക.കമൽ ഹാസന് പുറമെ ഡിഎംകെ മൂന്ന് സ്ഥാനാർത്ഥികളെകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പി.വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. ഡിഎംകെയുടെ സേലം ജില്ലാ സെക്രട്ടറി എസ്‌.ആർ.ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.


എന്നാൽ നിലവിലെ രാജ്യസഭാംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.ഇതിനുമുൻപ് നടന്ന കോയമ്പത്തൂരിൽ നിന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചിരുന്നില്ല. എങ്കിലും തമിഴ്നാട്ടിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം ഇന്ത്യാ മുന്നണിക്ക് വേണ്ടിയും പ്രത്യേകിച്ച് ഡിഎംകെ, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വേദിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.


അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഒരു നിർണായക സമയമാണ് ഇപ്പോൾ തമിഴ്നാട്ടിലേത്. 6 രാജ്യസഭാ സീറ്റിലേക്കായുള്ള തിരഞ്ഞെടുപ്പിൽ 4 എണ്ണം ഡിഎംകെ അല്ലെങ്കിൽ ഇന്ത്യാ മുന്നണി വിജയിക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് കമൽ ഹാസന് രാജ്യസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. നേരെത്തെ ഉദയനിധി സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ കണ്ട് ഇക്കാര്യം അറിയിച്ചിരുന്നു.



Sharing is Caring