ഫറോക്കില്‍ കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരന്‍ പുഴയില്‍ വീണു മരിച്ചു


ഫറോക്കില്‍ കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൂഴിക്കല്‍ വള്ളത്ത് റോഡില്‍ ചാലിയത്ത് പറമ്പ് എന്‍.സി. ഹൗസില്‍ റജാസിന്റെ മകന്‍ ഗാനിമിനെ (അഞ്ച്) ആണ് മാതാവ് സൈനബ ഹണിയുടെ ഫറോക്കിലെ പേട്ട തളിയില്‍ പറമ്പ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30നാണ് കുട്ടിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ പുഴയില്‍ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരന്‍ കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.


ഉടന്‍ തന്നെ നാട്ടുകാര്‍ പുഴയിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. കുട്ടിയെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം മുഴീക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.




Sharing is Caring