ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

download (2)ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു. തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതികളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ തയ്യാറാക്കി തീരാത്തതിനാലാണ് കേസ് ഏപ്രിലിലേക്ക് മാറ്റിയത്.
ഏപ്രിലില്‍ കേസ് പരിഗണിക്കുന്‌പോള്‍ പ്രതികള്‍ക്ക് ചോദ്യാവലി കൈമാറും. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ രേഖാമൂലം മറുപടി നല്‍കണം. കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവുകളും കേസില്‍ പ്രതികളാണ്.
എസാര്‍ ഗ്രൂപ്പിനും ലൂപ് ടെലികോമിനും എതിരായ കേസും അന്നേ ദിവസം തന്നെ പരിഗണിക്കും. കേസില്‍ ഇതുവരെ സി ബി ഐ ഹാജരാക്കിയ 153 സാക്ഷികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തിയത്.