ഹിന്ദു നേതാക്കളുടെ ‘ദുരൂഹ’ മരണത്തെ കുറിച്ച്‌ സിനിമ വരുന്നു


ന്യൂഡല്‍ഹി: ഹിന്ദു ദേശീയ നേതാക്കളുടെ ‘ദുരൂഹ’ മരണത്തെ കുറിച്ച്‌ സിനിമ വരുന്നു. ദേശീയ പുരസ്കാരം നേടിയ ഉജ്ജ്വല്‍ ചാറ്റര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദു നേതാക്കളായ ശ്യാമപ്രസാദ് മൂഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ, രഘു വീര, ജന സംഘ് മുന്‍ പ്രസിഡന്‍റ് ലോകേഷ് ചന്ദ്ര എന്നിവരുടെ മരണത്തെ കുറിച്ചാണ് സിനിമയൊരുക്കുന്നത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.


1992 ല്‍ ബംഗാളി ചിത്രമായ ഗോണ്ടിയിലൂടെയാണ് ചാറ്റര്‍ജി ദേശീയ പുരസ്കാരം നേടുന്നത്. നേതാക്കളുടെ മരണം രാഷ്ട്രീയ കൊലപാതകങ്ങളെന്ന തരത്തിലാണ് ചാറ്റര്‍ജി വിശേഷിപ്പിക്കുന്നത്.ഗാന്ധി വധത്തിന് ശേഷം സംഘ് നേതാക്കളെ ജവഹര്‍ലാല്‍ നെഹ്റു അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിയോട് പ്രതികാരം ചെയ്തവരെ ചിത്രത്തില്‍ നിന്ന് തന്നെ ഉന്‍മൂലനം ചെയ്തു. റഷ്യയിലെ രഹസ്യാനേഷണ ഏജന്‍സിയായ കെ.ജി.ബിയുടെ സഹായത്തോടെയാണ് അത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


ഈ വര്‍ഷം തന്നെ ചിത്രം പൂര്‍ത്തിയാക്കുമെന്നും മുഖ്യധാര അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ശ്യാമപ്രസാദ് മൂഖര്‍ജിയില്‍ തുടങ്ങി ശാസ്ത്രിയിലൂടെ കടന്ന് ദീന്‍ദയാല്‍ ഉപാധ്യായുടെ മരണത്തോടെ അവസാനിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കുകയെന്നും സംവിധായകന്‍ വ്യക്തമാക്കി.
അതുല്‍ ഗംഗ്വാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എല്ലാവരും മറന്ന കാര്യങ്ങള്‍ പുതിയ തലമുറക്ക് മനസിലാക്കുന്നതിനാണ് ചിത്രമൊരുക്കുന്നതെന്ന് ഗംഗ്വാര്‍ വ്യക്തമാക്കി.



Sharing is Caring