വൈക്കോലില്‍ കടത്തുകയായിരുന്ന മൂന്ന് ലക്ഷം രൂപയുടെ ഹാന്‍സുമായി മൂന്ന് പേര്‍ പിടിയില്‍


മലപ്പുറം: ജില്ലയിലെ സ്കൂള്‍, കോളേജ് പരിസരങ്ങളിലെ കടകളില്‍ വില്‍പന നടത്തുന്നതിനായി ലക്ഷ്യമിട്ട് എത്തിച്ച 7500 പാക്കറ്റ് ഹാന്‍സുമായി മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശികളായ വളപ്പില്‍ ഷൗക്കത്ത്(23), വളപ്പില്‍ ഫൈസല്‍(25), പുത്തന്‍പീടികയില്‍ മുഹമ്മദലി(31) എന്നിവരെയാണ് പെരന്തല്‍മണ്ണ പൊലീസ് ടൌണ്‍ ഹാള്‍ റോഡില്‍ വെച്ച്‌ പിടികൂടിയത്.


തമിഴ്നാട്ടിലെ പൊള്ളാച്ചി, മധുര എന്നിവടങ്ങളില്‍ നിന്നും വൈക്കോലില്‍ ഒളിപ്പിച്ച്‌ ആപ്പെ ഗൂഡ്സ് വാഹനത്തിലാണ് ഇവര്‍ ലഹരി എത്തിച്ചത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു ചാക്കുകളിലായി നിറച്ച ഹാന്‍സ് പാക്കറ്റുകള്‍ 50000 രൂപക്കാണ് പൊള്ളാച്ചിയിലെ ഏജന്റുമാര്‍ മുഖാന്തിരം വാങ്ങുന്നത്. ഇത് ചില്ലറക്കച്ചവടക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്തുമ്ബോള്‍ ലഭിക്കുന്നത് മൂന്ന് ലക്ഷം രൂപയാണ്. വന്‍ തോതിലുള്ള ലാഭം ലഭിക്കുമെന്നതാണ് പ്രതികളെ ഇത്തരത്തിലുള്ള കച്ചവടത്തിലേക്ക് ആകര്‍ഷിക്കുന്നതത്രെ. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും റെയ്ഡ് ശക്തമാക്കിയതിനെ തുടര്‍ന്ന് ലഭ്യത കുറഞ്ഞ ഇത്തരം ലഹരി വസ്തുക്കള്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും മൊത്ത വിതരണക്കാരില്‍ നിന്നും വാങ്ങിയാണ് ജില്ലയിലെത്തിക്കുന്നത്.


ഇന്‍സ്പെക്ടര്‍ ടി.എസ് ബിനു, എസ്.ഐമാരായ കമറുദ്ദീന്‍ വള്ളിക്കാടന്‍, സുരേന്ദ്രന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍. പി.എ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, പി അനീഷ്, എം.കെ വിനീദ്, പി സലീന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് വകുപ്പുകള്‍ പ്രകാരം കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

ഇത്തരത്തില്‍ ലഹരിക്കടത്തു വര്‍ധിച്ചിട്ടുണ്ടെന്നും പട്രോളിംഗും പരിശോധനകളും ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മേഖലയില്‍തന്നെ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ മൂന്നിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളെ ലക്ഷ്യംവെച്ചു വരുന്നലഹരി മരുന്നുകള്‍ക്കെതിരെ ശക്തമായ പരിശോധനക്കും റെയ്ഡിനും ഒരുങ്ങുകയാണ് പോലീത്.



Sharing is Caring