ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം ദുരഭിമാന കൊലയെന്ന് ബിജെപി വനിതാ നേതാവ്. ഇങ്ങനെയൊക്കെ പറയാൻ നാണക്കേട് തോന്നുന്നില്ലേയെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചോദിക്കുന്നു.
“ഹാഥ്റസില്‍ പിടിയിലായ വ്യക്തിയും പെൺകുട്ടിയും തമ്മിൽ ഫോണിൽ സംസാരിച്ചതിന് തെളിവുണ്ട്. 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെ നൂറിലേറെ തവണ അവർ പരസ്പരം വിളിച്ചു. അപ്പോൾ പിന്നെ ദലിതർക്കെതിരായ അതിക്രമം, കൂട്ട ബലാത്സംഗം എന്നൊക്കെ പറയുന്നതെന്തിന്? സംഭവിച്ചത് ദുരഭിമാന കൊലയാവാമല്ലോ” എന്നാണ് മഹിളാ മോർച്ച നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്. ഹാഥ്റസിലെ സത്യം വെളിപ്പെടുന്നു എന്ന ഹാഷ്ടോഗിനൊപ്പമാണ് പ്രീതി ഗാന്ധിയുടെ ട്വീറ്റ്.
പ്രീതി ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ് ഇങ്ങനെ – “പ്രതീക്ഷിച്ചതു പോലെ തന്നെ ബിജെപിയുടെ വനിതാ വിഭാഗം ബലാത്സംഗ കൊലയെ, പെൺകുട്ടിയെ വീട്ടുകാര്‍ തന്നെ നടത്തിയ ‘ദുരഭിമാനകൊല’ യാണെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു! ബിജെപിയിലെ വനിതകളുടെ അധാര്‍മികതക്ക് ഒരു പരിധിയില്ലേ? ഇവര്‍ക്ക് നാണക്കേട് തോന്നുന്നില്ലേ” എന്നാണ് പ്രശാന്ത് ഭൂഷന്‍റെ ചോദ്യം.