ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങളെ യുഎന്നിൽ ഉയർത്തിക്കാട്ടി ഇന്ത്യ. യുഎന്നിന്റെ മനുഷ്യവകാശ കമ്മീഷന്റെ മുൻപാകെയാണ് ഇന്ത്യയുടെ വക്താവ് രാജീവ് കെ ചന്ദർ ബലൂചിസ്ഥാനിലെ കൊടുംക്രൂരതകളെക്കുറിച്ച് പരാമർശങ്ങൾ നടത്തിയത്.
വ്യവസ്ഥാനുസൃതമായിട്ടാണ് പാക്കിസ്ഥാൻ സ്വന്തം രാജ്യത്ത് അനീതിയും മനുഷ്യവകാശ ലംഘനങ്ങളും നടത്തുന്നത്. ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാക്കിസ്ഥാൻ നടത്തുന്നത് ഇതിന് ഉദാഹരണമാണ്, സ്വന്തം പൗരന്മാർക്ക് എതിരെ വ്യോമാക്രമണം നടത്താനും പാക്കിസ്ഥാൻ മടിക്കുന്നില്ല- രാജീവ് തുറന്നടിച്ചു.
ഭീകരവാദം എന്നത് പാക്കിസ്ഥാന്റെ ദേശീയനയമായി മാറിയിരിക്കുകയാണ്. അതിർത്തികളിൽ ഭീകരവാദത്തിന്റെ സഹായത്തോടെ പാക്കിസ്ഥാൻ മനുഷ്യവകാശ ലംഘനങ്ങൾ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ നടക്കുന്ന എല്ലാ ആക്രമണങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് പാക്കിസ്ഥാനാണെന്നതിൽ സംശമില്ല.
എന്നാൽ പാക്കിസ്ഥാന്റെ ഏത് ഭീകരപ്രവർത്തനങ്ങളെയും ഇന്ത്യ പൂർണമായും എതിർക്കും. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് കശ്മീരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.