സൈബര്‍ ആക്രമണത്തിനെതിരേ ഗള്‍ഫ് രാഷ്ട്രങ്ങളിലും ജാഗ്രതാ നിര്‍ദേശം


ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങളിലും ജാഗ്രതാ നിര്‍ദേശം.


ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും ഡാറ്റകളും തകര്‍ക്കാന്‍ ശേഷിയുള്ള ശേഷിയുള്ള വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ഡയറക്ടര്‍ ബഹ്‌റൈനില്‍ മുന്നറിയിപ്പു പുറപ്പെടുവിച്ചു.


ലോകത്ത് ആയിരക്കണക്കിനു സംഘടനകളുടെ ഇന്റര്‍നെറ്റ് സംവിധാനത്തെ ആക്രമിച്ച വൈറസ് ഇമെയില്‍ രൂപത്തിലാണു പ്രത്യക്ഷപ്പെടുന്നത്. ഈ വൈറസ് കംപ്യൂട്ടറിലെ എല്ലാ ഡാറ്റകളേയും ഒളിപ്പിക്കുകയും അതു പുനസ്ഥാപിക്കുന്നതിനു പണം ആവശ്യപ്പെടുകയും ചെയ്യുന്നതിനാല്‍ എല്ലാ ഇന്റര്‍നെറ്റ് ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വ്യാജ ഇ മെയില്‍ വിലാസത്തില്‍നിന്ന് ഒരു പിഡി എഫ് ഫൈല്‍ അറ്റാച്ച്‌മെന്റോടെയാണ് പ്രധാനമായും വൈറസുള്ള മെയിലുകള്‍ വരുന്നത്. ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുന്നതോടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം അവരുടെ പക്കലാവും. ഈ സാഹചര്യത്തില്‍ സംശയം തോന്നുന്ന വെബ്‌സൈറ്റുകളും അപരിചിതമായ ലിങ്കുകളും തുറക്കരുതെന്നു മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 992 ഹോട്ട്‌ലൈനില്‍ പരാതി അറിയിക്കാനും അസ്വാഭാവികത റിപ്പോര്‍ട്ട് ചെയ്യാനും ബഹ്‌റൈനില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ ഒമാനില്‍ ‘റാന്‍സംവെയര്‍’ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഒമാന്‍ സര്‍ക്കാറിെന്റ ചില കംപ്യൂട്ടര്‍ ശൃംഖലകളെയും ‘റാന്‍സംവെയര്‍’ ബാധിച്ചതായും ആക്രമണങ്ങളെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (ഒമാന്‍ സെര്‍ട്ട്) അധികൃതര്‍ അറിയിച്ചിരുന്നു.



Sharing is Caring