സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു


ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന തിളക്കമാർന്ന ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് 60-കാരിയായ സുനിത പടിയിറങ്ങുന്നത്.2025 ഡിസംബർ 27-ന് അവരുടെ വിരമിക്കല്‍ പ്രാബല്യത്തില്‍ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു.ഏറ്റവും ഒടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒൻപത് മാസത്തോളം നീണ്ട അപ്രതീക്ഷിത വാസത്തിന് ശേഷം 2025 മാർച്ചിലാണ് സുനിത ഭൂമിയില്‍ തിരിച്ചെത്തിയത്.


ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകളെ തുടർന്ന് സുനിതയും സഹയാത്രികൻ ബുച്ച്‌ വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിപ്പോയിരുന്നു. ഒരാഴ്ചത്തെ ദൗത്യത്തിനായി പോയ ഇവർ പിന്നീട് സ്പേസ് എക്സ് പേടകത്തിലാണ് സുരക്ഷിതരായി മടങ്ങിയെത്തിയത്.യുഎസ് നേവിയിലെ മുൻ ക്യാപ്റ്റൻ കൂടിയായ സുനിത വില്യംസ്, ബഹിരാകാശ ഗവേഷണ രംഗത്ത് വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. മൂന്ന് ദൗത്യങ്ങളിലായി ആകെ 608 ദിവസങ്ങളാണ് അവർ ബഹിരാകാശത്ത് ചിലവഴിച്ചത്.


ഒൻപത് തവണകളായി ആകെ 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് , ഒരു വനിത കൈവരിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ‘ബഹിരാകാശ നടത്തം’ എന്ന റെക്കോർഡും സുനിത തന്റെ പേരില്‍ കുറിച്ചു.മനുഷ്യന്റെ ബഹിരാകാശ യാത്രകളില്‍ പുതിയ പാത വെട്ടിത്തുറന്ന വ്യക്തിത്വമാണ് സുനിതയെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വിശേഷിപ്പിച്ചു. സുനിതയുടെ സഹയാത്രികനായിരുന്ന ബുച്ച്‌ വില്‍മോർ കഴിഞ്ഞ വർഷം പകുതിയോടെ നാസയില്‍ നിന്ന് വിരമിച്ചിരുന്നു.

2024 ജൂണിലായിരുന്നു ഇരുവരും സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായി യാത്ര തിരിച്ചത്. സാങ്കേതിക തകരാറുകള്‍ മൂലം ദൗത്യം നീണ്ടുപോയെങ്കിലും അസാമാന്യമായ മനക്കരുത്തോടെയാണ് അവർ ആ പ്രതിസന്ധിയെ നേരിട്ടത്. ഭാരതീയ വേരുകളുള്ള സുനിതയുടെ ഈ പടിയിറക്കം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവ ശാസ്ത്രജ്ഞർക്കും പെണ്‍കുട്ടികള്‍ക്കും വലിയൊരു പ്രചോദനമാണ്.



Sharing is Caring