ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം;ശിക്ഷാവിധി ഇന്ന്


ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി തെത്സുയ യമാഗാമിക്ക് എതിരെയുള്ള വിധി ഇന്ന് നാര ജില്ലാ കോടതി പുറപ്പെടുവിക്കും.45 വയസ്സുകാരനായ യമാഗാമി 2025 ഒക്ടോബറില്‍ ആരംഭിച്ച വിചാരണയ്ക്കിടെ താൻ ഷിൻസോ ആബെയെ വെടിവെച്ചതായി കോടതിയില്‍ സമ്മതിച്ചിരുന്നു. പ്രോസിക്യൂട്ടർമാർ പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


യൂണിഫിക്കേഷൻ ചർച്ച്‌ എന്ന മതസംഘടന തന്റെ കുടുംബത്തെ സാമ്പത്തികമായി തകർത്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് യമാഗാമി വ്യക്തമാക്കിയിരുന്നു. ഈ സംഘടനയുമായി ആബെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതി കൃത്യം നടത്തിയത്.2022 ജൂലൈ 8-ന് പടിഞ്ഞാറൻ ജപ്പാനിലെ നാര നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്വന്തമായി നിർമ്മിച്ച തോക്ക് ഉപയോഗിച്ച്‌ യമാഗാമി ആബെയെ വെടിവെച്ചത്. പ്രതിയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും പരിഗണിച്ച്‌ ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.


ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷിൻസോ ആബെ. 67-ാം വയസ്സിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആബെയുടെ മരണശേഷം ജപ്പാനിലെ രാഷ്ട്രീയവും മതസംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെക്കുറിച്ച്‌ വലിയ ചർച്ചകള്‍ക്കും നിയമനിർമ്മാണങ്ങള്‍ക്കും ഈ കേസ് വഴിയൊരുക്കിയിരുന്നു. കോടതിയുടെ അന്തിമ വിധിയില്‍ ലോകമെമ്പാടുമുള്ള ശ്രദ്ധ പതിഞ്ഞിരിക്കുകയാണ്.



Sharing is Caring