യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു.ഡബ്ല്യു.ജെ വീണ്ടും സുപ്രീംകോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെയാണ് സിദ്ദിഖ് കാപ്പന് വേണ്ടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോ൪പസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
കാപ്പന്റെ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ജയിലിലുള്ളതെന്നും ഹരജിയിൽ വാദമുണ്ട്. യുപിയിൽ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.