സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് അരുണാചല്‍ പ്രദേശില്‍ തുടക്കം. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെയാണ്.പ്രാഥമിക റൗണ്ടിലെ ആദ്യ 3 ജയങ്ങള്‍ക്ക് പിന്നാലെ ഗോവയ്ക്കുമുന്നില്‍ അടിപതറിയ കേരളം എറണാകുളത്തെയും കണ്ണൂരിലെയും കഠിന പരിശീലനത്തിന് ശേഷം തന്ത്രങ്ങള്‍ മെനഞ്ഞാണ് ഫൈനല്‍ റൗണ്ടില്‍ കേരളം ഇറങ്ങുന്നത്.
7 തവണ ചാമ്ബ്യന്മാരും 8 തവണ റണ്ണർ അപ്പുകളുമായ കേരളം എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആദ്യ പോരാട്ടത്തിന് അസമിനെതിരെ ഇറങ്ങുന്നത്.അസമിന് പുറമെ അരുണാചല്‍, മേഘലയ, സർവീസസ് എന്നിവരാണ് കേരളത്തിനൊപ്പം എ ഗ്രൂപ്പില്‍. പ്രാഥമിക റൗണ്ടില്‍ 5 കളികളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ 20 ഗോള്‍ നേടിയാണ് അസം എത്തുന്നത്.
കേരളമാകട്ടെ 12 ഗോളുകള്‍ നേടിയപ്പോള്‍ 2 ഗോളുകള്‍ വഴങ്ങി. ഇന്ന് മൂന്ന് മത്സരങ്ങള്‍ നടക്കും. മേഘലയ സർവീസസിനെയും ഗോവ അരുണചല്‍പ്രദേശിനെയും നേരിടും.
ബി ഗ്രൂപ്പില്‍ ഡല്‍ഹി, കർണാടക,മണിപ്പൂർ റെയില്‍വേസ് എന്നീ ടീമുകളാണുള്ളത്. കേരളം പൂർണ്ണ സജ്ജമെന്ന് കോച്ച് സതീവൻ ബാലനും ക്യാപ്റ്റൻ നിജോ ഗില്‍ബർട്ടും പറയുന്നു. 77 വർഷത്തെ സന്തോഷ് ട്രോഫി ചരിത്രത്തില്‍ ആദ്യമായി ടർഫ് ഗ്രൗണ്ടില്‍ മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.