സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; തുറക്കേണ്ട സാഹചര്യമില്ല – കെഎസ്ഇബി ചെയര്‍മാന്‍

പത്താം തീയതി വരെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള.

ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. വെള്ളം തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പത്താം തീയതി വരെയാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. അതില്‍ ഉണ്ടാവുന്ന മഴയുടെ നീരൊഴുക്ക് കൂടി പരിഗണിച്ചാലും റെഡ് അലര്‍ട്ടിന്റെ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഡാമായ ഇടുക്കിയോ ഇടമലയാറോ തുറക്കേണ്ടവരില്ല. കക്കി ഡാമിനും പത്ത് വരെയുള്ള നീരൊഴുക്ക് സംഭരിക്കാനുള്ള ശേഷിയുണ്ട്. വയനാട്ടിലെ ബാണാസുര ഡാമില്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നത്. കനത്ത മഴ തുടര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രണ്ട് ദിവസത്തിനുള്ളില്‍ ബാണാസുര ഡാം തുറക്കേണ്ടി വരും.

മുല്ലപ്പെരിയാറില്‍ 132 അടിയാണ് ഇന്നത്തെ അവസ്ഥ. 142 അടി വരെയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്. 137 കഴിഞ്ഞാല്‍ വെള്ളം തുറന്നുവിടണമെന്ന് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ ഡാമുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. വലിയ ഡാമുകളില്‍ കനത്ത മഴ പ്രവചിച്ചിരിക്കുന്ന പത്താം തിയതി വരെ നിലവില്‍ ആശങ്കക്ക് ഇടയില്ല. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *