ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും


ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് മൂന്ന് മണിക്ക് പരിഗണിക്കും. തുറന്ന കോടതിയിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനും വിശ്വാസിക്കുംവേണ്ടി ഹാജരായ അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് മുമ്ബാകെ ആവശ്യപ്പെട്ടു. ഇതിലാണ് കോടതി ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്


വിഷയം ബെഞ്ചിലെ സഹജഡ്ജിയുമായി ചര്‍ച്ചചെയ്തശേഷമാണ് എന്ന് പരിഗണിക്കുമെന്ന കാര്യം ചൊവ്വാഴ്ച അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നത്‌.19 പുനഃപരിശോധനാ ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുള്ള കാര്യം കോടതിയുടെ ശ്രദ്ധയിലുണ്ടെന്നും അത് എപ്പോള്‍ പരിഗണിക്കണമെന്ന് ആരും നിര്‍ദേശിക്കേണ്ടെന്നും ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. റിവ്യൂഹര്‍ജികളും തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് സൂചന.




Sharing is Caring