വീടിനുള്ളില്‍ വിദേശമദ്യനിര്‍മാണം നടത്തിയ ആള്‍ അറസ്റ്റില്‍


വീടിനുള്ളില്‍ വിദേശമദ്യഡിസ്റ്റിലറിയൊരുക്കുന്ന പേട്ട മൂന്നാംമനയ്ക്കല്‍ സ്വദേശി ബൈജു ഇത്തവണ എക്സൈസ് സംഘത്തിന്റെ പിടിയിലായത് നാലാമത്തെ മദ്യനിര്‍മാണയൂണിറ്റുമായി. ചാക്ക ഐ.ടി.ഐ.യ്ക്കുസമീപം ഗ്യാലക്സി നഗറില്‍ രണ്ടുമാസംമുമ്ബ് എടുത്ത വാടകവീട്ടിലാണ് എറ്റവും ഒടുവിലായി ഇയാള്‍ മദ്യനിര്‍മാണ യൂണിറ്റ് നടത്തിയത്. പഴയ കേസുകളില്‍നിന്നു മോചിതനായ ബൈജു വീണ്ടും മദ്യനിര്‍മാണത്തിലേക്കും വില്‍പനയിലേക്കും തിരിയുകയായിരുന്നു. ഒരാഴ്ച മുമ്ബ് ഇയാള്‍ തമിഴ്നാട്ടില്‍നിന്നു സ്​പിരിറ്റ് വാങ്ങിയതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോഴത്തെ വാടകവീട്ടില്‍ എത്തിയത്. വീടിനുള്ളില്‍ മദ്യനിര്‍മാണയൂണിറ്റ് സജ്ജീകരിച്ച കാര്യം പരിസരവാസികള്‍പോലും അറിഞ്ഞിരുന്നില്ല.
കോടയുടെയും സ്​പിരിറ്റിന്റെയും ഗന്ധം പുറത്തുപോകാതിരിക്കാന്‍ ഇയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടുക്കളയോടുചേര്‍ന്നുള്ള സ്റ്റോര്‍ റൂമാണ് ഡിസ്റ്റിലറിയാക്കി മാറ്റിയത്. പേട്ട മൂന്നാംമനയ്ക്കല്‍, കവറടി ലെയിന്‍, പട്ടം എന്നിവിടങ്ങളില്‍നിന്നു ഇത്തരം യൂണിറ്റുകളുമായി ഇയാള്‍ പിടിയിലായിരുന്നു. പ്രതിയുടെ കൂട്ടാളികളെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വെള്ളിയാഴ്ച സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു. സ്​പിരിറ്റ് കടത്ത് പിടികൂടുന്നതിനായി ഒരുമാസം മുമ്ബ് സജ്ജീകരിച്ച കമ്മിഷണറുടെ പ്രത്യേക സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. പഴയകേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ കുടുക്കിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.


അനികുമാര്‍, ഇന്‍സ്പെക്ടര്‍ കെ.അഭിലാഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, എ.കെ.അജയകുമാര്‍, മുകേഷ് കുമാര്‍, സുനില്‍ കുമാര്‍, ജിജിലാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Sharing is Caring