ലൈഫ‌് പദ്ധതി അതിവേഗത്തില്‍ ; ഹഡ‌്കോ ആദ്യ ഗഡുവായ 375 കോടി നല്‍കി


ഹഡ്കോ വായ്പയുടെ ആദ്യ ഗഡുവിതരണം ചെയ്തുതുടങ്ങിയതോടെ ലൈഫ‌് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലായി. ആദ്യഗഡു തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച്‌ നല്‍കിയതിനാല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട‌്. ഹഡ‌്കോ വായ‌്പകൂടിയായതോടെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാം. 4000 കോടി രൂപയുടെ വായ‌്പയില്‍ 375 കോടി രൂപയാണ‌് തദ്ദേശഭരണ വകുപ്പിന്റെ ധനസ്ഥാപനമായ കെയുആര്‍ഡിഎഫ‌്സിയുമായി കരാര്‍ ഒപ്പിട്ട 853 പഞ്ചായത്തിന‌് നല്‍കിയത‌്. ഈ തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ‌്തുതുടങ്ങി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള വീടുകളാണ‌് നിര്‍മിക്കുന്നത‌്.


പഞ്ചായത്തുകളില്‍ 1,36,000 ഗുണഭോക്താക്കളും നഗരമേഖലയില്‍ 50,000 പേരുമാണ‌് ഈ വിഭാഗത്തില്‍. ഗുണഭോക്താവിന‌് നാലുലക്ഷം വീതമാണ് സര്‍ക്കാര്‍ സഹായം. വിദൂരപ്രദേശങ്ങളിലുള്ള പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ആറുലക്ഷം രൂപ ലഭിക്കും. 4000 കോടി രൂപ ഹഡ‌്കോ വായ‌്പയില്‍ 3000 കോടി പഞ്ചായത്തുകള്‍ക്കും 1000 കോടി നഗരസഭകള്‍ക്കുമാണ‌്. പഞ്ചായത്തുകള്‍ ഇപ്പോള്‍ അനുവദിച്ച തുകയുടെ വിനിയോഗ സാക്ഷ്യപത്രം ലഭിച്ചാല്‍ അടുത്തഗഡു അനുവദിക്കും.


നഗരസഭകള്‍ക്ക‌് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പണം അനുവദിക്കും. പുതുശേരി (പാലക്കാട് — 2,87,16,000 രൂപ), ബാലരാമപുരം (തിരുവനന്തപുരം– 2,79,62,000 ), ചേന്നം പള്ളിപ്പുറം (ആലപ്പുഴ–2,60,36,000 രൂപ ) എന്നിവയാണ‌് വായ്പയുടെ ആദ്യഗഡുവില്‍ കൂടുതല്‍ വിഹിതത്തിന് അര്‍ഹരായ പഞ്ചായത്തുകള്‍. ഒരുമനയൂര്‍ (തൃശൂര്‍), പാങ്ങോട് (തിരുവനന്തപുരം), അഴൂര്‍ തിരുവനന്തപുരം) എന്നിവയാണ‌്. കുറഞ്ഞവിഹിതം കൈപ്പറ്റിയ ആദ്യ മൂന്നു പഞ്ചായത്തുകള്‍ 4.3,000 രൂപ വീതമാണ‌് ഈ പഞ്ചായത്തുകള്‍ വായ‌്പയെടുത്തത‌്.



Sharing is Caring