ലാറ്റിനമേരിക്കന്‍ ക്‌ളാസ്സിക്കോ; ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍


ലോകത്തുടനീളമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാറൗണ്ട്‌ ക്‌ളാസ്സിക്കോയില്‍ അര്‍ജന്റീനയും ബ്രസീലും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍താരം മെസിയുടെ അഭാവം കൊണ്ട്‌ ശ്രദ്ധേയമായ മത്സരത്തില്‍ രണ്ടു പകുതികളിലുമായി പിറന്ന ഗോളുകളിലാണ്‌ ഇരു ടീമും തുല്യത പാലിച്ചത്‌. പന്തടക്കവും വേഗതയും കുറ്റമറ്റ പാസുകളും കൊണ്ട്‌ മനോഹരമായ മത്സരത്തില്‍ അവസാന മിനിറ്റും ഇഞ്ചുറി ടൈമും ബ്രസീലിന്‌ പത്തുപേരുമായി കളിക്കേണ്ടി വന്നു. തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡ്‌ കണ്ട വില്യനെ എണ്‍പത്തൊമ്പതാം മിനിറ്റില്‍ റഫറി ചുവപ്പു കാര്‍ഡു കാട്ടി പുറത്താക്കി. ഇരു ഭാഗത്തേക്കും പന്ത്‌ മാറിമാറി കയറിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇസാകെ്വല്‍ ലാവേസിയാണ്‌ അര്‍ജന്റീനയെ മുന്നിലെത്തിയച്ചത്‌. 34 ാം മിനിറ്റില്‍ ഏഞ്‌ജല്‍ ഡീ മരിയയായിരുന്നു ഗോളിന്‍െ ആസൂത്രകന്‍. ഡി മരിയ നീട്ടിക്കൊടുത്ത പന്ത്‌ ഹിഗ്വന്‍ വഴി ലാവേസിക്ക്‌ ഒന്നാന്തരമൊരു ക്രോസ്‌ ലാവേസിക്ക്‌ തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ബ്രസീല്‍ ഗോള്‍മുഖം വിറ കൊള്ളുന്നത്‌ കണ്ടുകൊണ്ടാണ്‌ രണ്ടാം പകുതി തുടങ്ങിയത്‌. 50 ാം മിനിറ്റില്‍ ഡി മരിയ നല്‍കിയ പന്തില്‍ ബനേഗയുടെ ശ്രമം പോസ്‌റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ ഗോളിന്‌ ബ്രസീലിന്‌ അധികം കാത്തിരിക്കേണ്ടി വന്നില്ല. 56 ാം മിനിറ്റില്‍ ഡഗ്‌ളസ്‌ കോസ്‌റ്റയെ ഒളിവേരയ്‌ക്ക് പകരം കൊണ്ടുവന്ന ഡുംഗയുടെ നീക്കം ഫലിച്ചു. തൊട്ടുപിന്നാലെ ഗോളും വന്നു. വലതു നിന്നുള്ള ഒരു ക്രോസില്‍ തലവെച്ച കോസ്‌റ്റയുടെ നീക്കത്തിന്‌ ക്രോസ്‌ബാര്‍ വിലങ്ങുതടിയായി. എന്നാല്‍ ഈ റീബൗണ്ടില്‍ ലിമയുടെ ഷോട്ട്‌ ഫലം കണ്ടു. ലിമയ്‌ക്ക് ആദ്യ അന്താരാഷ്‌ട്ര ഗോള്‍ കിട്ടിയപ്പോള്‍ ബ്രസീലിന്‌ കൈവന്നത്‌ സമനില ഗോള്‍.




Sharing is Caring