രാജ്യത്തെ 275 റെയിൽവേ പാലങ്ങളിൽ 252 എണ്ണത്തിലെയും യാത്ര സുരക്ഷിതമല്ലെന്നു കണ്ടെത്തൽ. എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചീഫ് ബ്രിഡ്ജ് എൻജിനിയർമാർ (സിബിഇ) സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിലാണ് കണ്ടെത്തൽ. 23 റെയിൽ പാലങ്ങൾ മാത്രമേ വേഗനിയന്ത്രണമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതുള്ളൂവെന്നും സിബിഇ റിപ്പോർട്ടിൽ പറയുന്നു.
സിബിഇ മൂന്നു തരത്തിലുള്ള റേറ്റിംഗുകൾ നൽകിയിരിക്കുന്നതിൽ ഓവറോൾ റേറ്റിംഗ് നന്പർ (ഒആർഎൻ) ഒന്ന് ആയിട്ടുള്ള പാലങ്ങൾ ഉടനടി മാറ്റി നിർമിക്കണമെന്നു റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഒആർഎൻ 2ലുള്ള പാലങ്ങൾ അധികം കാലതാമസമില്ലാതെ നിർമിക്കണമെന്നും ഒആർഎൻ മൂന്നിലുള്ള പാലങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയാൽ മതി. ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വേഗം ഉയർത്തിയാൽ അത് താങ്ങാനുള്ള ശേഷി ഈ പാലങ്ങൾക്കില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.