രാജ്യത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യം;രാജ്യം കടന്നു പോകുന്നത് വെല്ലുവിളി നിറഞ്ഞ നാളുകളിലൂടെയെന്നും -സീതാറാം യെച്ചൂരി


തൃശൂര്‍: രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണസാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണെന്നും യെച്ചൂരി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.


രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം തകര്‍ക്കുകയാണ്. ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണ്. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്.


ഒരു ദശകമായി രാജ്യം ആഗോളവത്കരണ പ്രതിസന്ധി നേരിടുകയാണ്. ചെലവ് ചുരുക്കലിന്റെ തീരുമാനങ്ങള്‍ തൊഴിലാളി വര്‍ഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ആഗോള മുതലാളിത്തവുമായി കണ്ണി ചേരുന്ന സമീപനമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റേത്. രാജ്യത്തിന്റെ വിദേശനയത്തിലെ പൊളിച്ചെഴുത്ത് ഭീഷണിയാവുകയാണ്.
യെച്ചൂരി പറഞ്ഞു.

സിപിഐഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിനി തൃശൂരില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. അതീവഗൗരവതരമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വിഎസ് പറഞ്ഞു. നിവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷ-മതേതരപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വിഎസ് പറഞ്ഞു.



Sharing is Caring