രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും


എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. ദേശീയ നേതാക്കളും ബി.ജെ.പി. മുഖ്യമന്ത്രിമാരും പത്രികാസമര്‍പ്പണത്തിനെത്തും. നാല് സെറ്റ് പത്രികകള്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കും.


എം.പിമാരും എം.എല്‍.എമാരുമടക്കം വോട്ടവകാശമുള്ള 60 ജനപ്രതിനിധികള്‍ പേര് നിര്‍ദേശിക്കുകയും ജനപ്രതിനിധികള്‍ പിന്താങ്ങുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ പേര് നിര്‍ദേശിക്കുന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍, സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണ് നാമനിര്‍ദേശപത്രികകള്‍ തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്.


കോവിന്ദിന് പിന്തുണ തേടി വിവിധ കക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ബി.ജെ.പി. നേതൃത്വം തുടരുകയാണ്. ജെ.ഡി.എസ്. നേതാവ് എച്ച്‌.ഡി.ദേവഗൗഡ, ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിന്‍, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, പി.എം.കെ. നേതാവ് ഡോ.അന്‍പുമണി രാമദാസ് തുടങ്ങിയവരെ ഫോണില്‍ വിളിച്ച്‌ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പിന്തുണയഭ്യര്‍ഥിച്ചു. പ്രതിപക്ഷ കക്ഷികളുടെയടക്കം പിന്തുണ നേടിയ കോവിന്ദ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.



Sharing is Caring