കോൺഗ്രസിന്റെയും യുഡിഎഫിലെ കക്ഷികളുടെയും സമരങ്ങൾക്കെതിരെ വി എസ് അച്യുതാനന്ദൻ. കോവിഡ് സാഹചര്യത്തിൽ ആളുകളെ കൂട്ടംകൂടിച്ചുള്ള സമരം മരണത്തിന്റെ വ്യാപാരികൾ ആകാനുള്ള തയ്യാറെടുപ്പാണെന്നും വി എസ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ഏവർക്കും അവകാശം ഉണ്ട് പ്രത്യേകിച്ച് സർക്കാർ തീരുമാനങ്ങൾക്ക് എതിരെയും സർക്കാരിനെതിരെയും സർക്കാർ പ്രതിനിധികൾക്ക് എതിരെയും. എന്നാൽ ഇപ്പോൾ സംജാതമായിരിക്കുന്നത് പ്രത്യേക സ്ഥിതിവിശേഷം ആണ്. കോവിഡ് എന്ന മഹാമാരി സമൂഹത്തെ നശിപ്പിക്കാനായി കാണാമറയത്ത് തന്നെ ഉണ്ട് . ഇത്രയും നാൾ ശക്തമായി കേരളം പിടിച്ചു നിന്നതു സർക്കാർ നടത്തിയ മികച്ച ചെയ്‌തികൾ കൊണ്ടാണ് അഞ്ചര ലക്ഷത്തോളം പേര് അന്യ രാജ്യത്തു നിന്നും അന്യ സംസ്ഥാനത്തു നിന്നും വന്നിട്ടും കേരളത്തിൽ കേസുകളും മരണങ്ങളും വളരെ കുറവ് ആയിരുന്നു. തമിഴ് നാട്ടിൽ നിന്നും എത്തിയ ബോട്ടുകൾ വഴിയോ ഇവിടെ നിന്നും അങ്ങോട്ട് പോയ ബോട്ടുകൾ വഴിയോ പൂന്തുറ ഭാഗത്തു സൂപ്പർ സ്പ്രെഡ് ഉണ്ടായി എന്നത് ഒഴിച്ച് നിർത്തിയാൽ വളരെ ഭേദപ്പെട്ട നിലയിൽ ആയിരുന്നു കേരളം .
ഈ നല്ല അവസ്ഥയിൽ വളരെ അധികം സങ്കടപെടുന്ന ഒരു വിഭാഗം ഇവിടുത്തെ കോൺഗ്രസ് ലീഗ് ബിജെപി പാർട്ടികൾ നയിക്കുന്ന പ്രതിപക്ഷം ആണ്. അന്ധമായ രാക്ഷ്ട്രീയ വിരോധം മൂലം അവർക്കു ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. യാതൊരു വിധ ചട്ടങ്ങളും പാലിക്കാതെ അവർ നടത്തുന്ന സമരങ്ങൾ കേരളത്തെ കോവിഡ് ന്റെ കയ്യിലേക്ക് തള്ളിവിടുക എന്ന ഉന്നം വെച്ച് തന്നെ ആണ്. കേരളത്തിൽ കോവിഡ് കേസുകളും മരണങ്ങളും കൂടുകയും അങ്ങനെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിൽ ആക്കാൻ വഴി വെട്ടുകയും ആണ് അവർ ചെയ്യുന്നത്. പ്രതിക്ഷേധിക്കാൻ ഉള്ള അവകാശം ദുരുപയോഗം ചെയ്‌ത് ജനങ്ങളുടെ ജീവിതവും ഉയിരും അപകടത്തിൽ ആക്കാനുള്ള ശ്രമങ്ങളിൽ നിന്നും പ്രതിപക്ഷം പിന്മാറി ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുക ‐ വി എസ് പറഞ്ഞു.