ഗോവയില്‍ സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക്ക ഖുര്‍ദേയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മോണിക്കയെ നഗ്നയാക്കി മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു പരിപാടിയെന്നു പിടിയിലായ രാജ്കുമാര്‍ സിങ് പൊലീസിനോടു പറഞ്ഞു. ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ചിത്രമെടുക്കാനാണു ശ്രമിച്ചതെന്നും കൊലപാതകം ചെയ്യാനായിരുന്നില്ല പദ്ധതിയെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. കൊലപാതക ദിവസം മോണിക്കയുടെ വീടന്റെ മതില്‍ ചാടിക്കടന്നെത്തിയ രാജ്കുമാര്‍, കത്തികാട്ടി ഭീഷണിപ്പെടുത്തി. മോഷണമായിരുന്നു പ്രധാനലക്ഷ്യമെങ്കിലും മോണിക്കയെ നഗ്നയാക്കി കട്ടിലില്‍ കെട്ടിയിട്ടശേഷം ബ്ലാക്ക്മെയല്‍ ചെയ്യുന്നതിനായി ചിത്രം എടുക്കാന്‍ ശ്രമിച്ചു.പിന്നീടു എടിഎം പിന്‍ നമ്ബര്‍ ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ ബഹളംവച്ച മോണിക്കയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
സംഭവത്തിനുശേഷം നാടുവിട്ട ഇയാളെ ബെംഗളൂരുവില്‍നിന്നാണു പൊലീസ് പിടികൂടിയത്. എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ച രണ്ടുപേരെ ചുറ്റിപറ്റിയുള്ള അന്വേഷണമാണു രാജ്കുമാറിന്റെ അറസ്റ്റിലേക്കു വഴിവച്ചത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനു സഹായകരമായി. വെള്ളിയാഴ്ച രാവിലെയാണു മോണിക്കയുടെ നഗ്നമായ മൃതശരീരം പനജിയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. കയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. മാനഭംഗത്തിനുശേഷം കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപാതകം നടത്തിയതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോട്ടോഗ്രഫറായിരുന്ന മോണിക്ക പെര്‍ഫ്യൂം രംഗത്തേക്കു കടന്നതോടെയാണു കൂടുതല്‍ പ്രശസ്തയായത്. മഹാരാഷ്ട്ര സ്വദേശിനിയായ ഇവര്‍ അഞ്ചുവര്‍ഷമായി ഗോവയില്‍ ഒറ്റയ്ക്കായിരുന്നു താമസം. സെക്യുരിറ്റി ജീവനക്കാരനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഇരുപത്തൊന്നുകാരനായ പ്രതി പഞ്ചാബ് സ്വദേശിയായ രാജ്കുമാര്‍ മോണിക്കയെ കാണുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റുവരെ മോണിക്ക താമസിച്ചിരുന്ന ഹൗസിങ് കോംപ്ലക്സിലായിരുന്നു ഇയാള്‍ക്കു ജോലി.
FLASHNEWS