ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയെന്ന്സുപ്രീംകോടതി ഉത്തരവിട്ടു. ഇവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് പ്രത്യേക വിചാരണകോടതി ശിക്ഷകള്‍ സുപ്രീംകോടതി പുനസ്ഥാപിക്കുകയും ചെയ്തു.
ശശികല, ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവര്‍ക്ക് നാല് വര്‍ഷം തടവും പത്ത് കോടി രൂപ വീതം പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷയാണ് പുനസ്ഥാപിച്ചത്. ഈ മൂന്ന് പ്രതികളോടും എത്രയും പെട്ടെന്ന് വിചാരണക്കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സുപ്രീംകോടതി ഉത്തരവിട്ടു. കീഴടങ്ങലിന് ശേഷം തുടര്‍ നടപടികള്‍ വിചാരണക്കോടതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ പിനാകി ചന്ദ ഘോഷ്, അമിതവ് റോയി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജയലളിതയും ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസില്‍ വിധി പറഞ്ഞത്. ജയലളിത മരിച്ചതിനാല്‍ അവര്‍ക്കെതിരെയുള്ള എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു. 1991- 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്.













